കൊല്ലം: വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്ന തടയാനാണാണ് 90 നാൾ തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നാല്‍പ്പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. മോബൈല്‍ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിരൺകുമാറിന്‍റെ ബന്ധുക്കൾക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പൊലീസ് തീരുമാനം.


